രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി സുപ്രീം കോടതി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രിംകോടതി ഒഴിവാക്കി. ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകൾ ആണ് സുപ്രീം കോടതി നീക്കം ചെയ്തത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപെട്ട് അതിജീവിത നൽകിയ ഹർജിയിലെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപെട്ടുവെന്ന് സൂചിപ്പിക്കുന്ന ഖണ്ഡിക ഉൾപ്പെടെയാണ് നീക്കം ചെയ്തത് . ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതമില്ലായിരുന്നുവെങ്കിൽ വിവാഹിതയായ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിനെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തില്ലെന്നും അദ്ദേഹത്തിനൊപ്പം പാലക്കാട്ടേക്ക് പോകില്ലായിരുന്നുവെന്നും ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നത്. ഇത് ഉൾപ്പടെയുള്ള ഹൈക്കോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്.

ഈ ഖണ്ഡികളിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ സുഭാഷ് ചന്ദ്രൻ ഉൾപ്പെടെയുള്ള അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിചാരണ കോടതിയെ പോലെ ആണ് ഹൈക്കോടതി പെരുമാറിയത് എന്നും, മിനി ട്രയൽ ആണ് നടത്തിയതെന്നുമാണ് ഇരുവരും കോടതിയിൽ വാദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയക്കാതെയാണ് പരാമർശം കോടതി നീക്കിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്. എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിത നൽകിയ ഹർജി പരിഗണിച്ചത്.




