തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഞ്ചാവുമായി യുവഡോക്ടർമാർ അറസ്റ്റിൽ
.
തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഡോക്ടർമാർ അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ് (34), ഇയാളുടെ ജൂനിയറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിൽ നിന്നെത്തിയ പ്രതികളിൽ നിന്നും നിന്ന് 1.86 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് പിടികൂടി.

പ്രതികളായ ഇരുവരും വുഹാൻ സർവകലാശാലയിൽ പഠിച്ച ഡോക്ടർമാരാണെന്നാണു വിവരം. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവർ. ഒരാഴ്ച മുൻപ് തായ്ലൻഡിലെത്തിയ ആനന്ദ്, അവിടെനിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തുകയായിരുന്നു.

വിമാനത്താവളത്തിൽ വെച്ച് ലിബിൻ ദാസിനെ കണ്ടുമുട്ടി. തുടർന്ന് ലിബിനോട് തന്റെ ബാഗിൽ ഹൈബ്രിഡ് കഞ്ചാവുണ്ടെന്നും തനിക്ക് വേണ്ടി ഇത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം പുറത്തെത്തിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും വ്യാഴാഴ്ച രാത്രിയോടെ സ്‌കൂട്ട് എയർലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

ലഗേജിൽ പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ തൂക്കമുളള ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ഹൈബ്രിഡ് കഞ്ചാവിന് ഒരു കിലോയ്ക്ക് ഒരു കോടി രൂപ വില വരുമെന്നാണ് നിഗമനം. കഞ്ചാവ് കടത്തികൊണ്ടുവരികയും വിമാനത്താവളത്തിൽനിന്ന് കടന്നുകളയുകയും ചെയ്ത ആനന്ദിനെ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടുകയായിരുന്നു.



