ആരോഗ്യ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘എംഇ ഹെൽത്ത്’ ആപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോർജ്
.
ആരോഗ്യ വിവരങ്ങളും ആശുപത്രി സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്ന ‘എംഇ ഹെൽത്ത്’ (MeHEALTH) മൊബൈൽ ആപ്പ് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനങ്ങൾക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികൾ, അവിടെ ലഭ്യമായ സ്പെഷ്യാലിറ്റി സേവനങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ എന്നിവയെല്ലാം ഈ ആപ്പിലൂടെ എളുപ്പത്തിൽ അറിയാൻ സാധിക്കും.

ബ്ലഡ് ബാങ്ക്, പേവാർഡ്, റേഡിയോളജി സേവനങ്ങൾ, ഫാർമസികൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇ-ഹെൽത്ത് സംവിധാനമുള്ള ആശുപത്രികളിൽ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ‘നിയർ ബൈ സർവീസ്’ (Near By Service) എന്ന പുതിയ ഓപ്ഷൻ കൂടി ഉൾപ്പെടുത്തിയതോടെ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ഹോമിയോപ്പതി ആശുപത്രികൾ, കാരുണ്യ ഫാർമസികൾ എന്നിവയുടെ വിവരങ്ങൾ കൂടി ഇപ്പോൾ വിരൽത്തുമ്പിൽ ലഭ്യമാണ്.

എംഇ ഹെൽത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോൺ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്താണ് സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടത്. ആധാർ ഉപയോഗിച്ച് യുണീക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കുന്നവർക്ക് ആപ്പിലൂടെ തന്നെ ഓൺലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും എടുക്കാം. ഓരോ ചികിത്സാ കേന്ദ്രത്തിലേക്കുമുള്ള ദൂരവും കൃത്യമായ റൂട്ടും ഇതിലെ ഗൂഗിൾ മാപ്പ് വഴി കണ്ടെത്താനാകും.

ഹോം പേജിലെ ‘നിയർ ബൈ സർവീസ്’ ക്ലിക്ക് ചെയ്താൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ആശുപത്രികളുടെ പട്ടിക ലഭിക്കും. കാർഡിയോളജി, സർജറി തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾ ഏത് ആശുപത്രിയിൽ ലഭ്യമാണെന്ന് ‘ഫൈന്റ് സ്പെഷ്യാലിറ്റി’ വഴിയും ആംബുലൻസ്, ലബോറട്ടറി തുടങ്ങിയ വിവരങ്ങൾ ‘ഫൈന്റ് സർവീസസ്’ വഴിയും തിരിച്ചറിയാം.
ഡിജിറ്റൽ ആരോഗ്യ രംഗത്തെ ഈ മുന്നേറ്റം സാധാരണക്കാർക്ക് ആശുപത്രികളിൽ ക്യൂ നിൽക്കാതെ ചികിത്സ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ സേവനങ്ങൾ വേഗത്തിൽ കണ്ടെത്താനും സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും ഹോമിയോ ക്ലിനിക്കുകൾക്കും പുറമെ കാരുണ്യ ഫാർമസികളിലെ മരുന്നുകളുടെ ലഭ്യത പരിശോധിക്കാനും ഈ ആപ്പ് ഉപയോഗിക്കാം. ആരോഗ്യ മേഖലയിലെ സുപ്രധാനമായ ഈ ഡിജിറ്റൽ സംവിധാനം ജനങ്ങൾക്ക് വലിയ രീതിയിൽ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.



