ശബരിമല സ്വർണ മോഷണക്കേസ്; എസ്ഐടി സംഘത്തിന്റെ സന്നിധാനത്തെ പരിശോധന ഇന്നും തുടരും
.
ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടി സംഘത്തിന്റെ സന്നിധാനത്തെ പരിശോധന ഇന്നും തുടരും. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് ശ്രീകോവിലിന് ചുറ്റും നിന്നും സ്വർണ്ണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയത്. എസ് പി ശശിധരൻ അടക്കമുള്ള എസ്ഐടി അംഗങ്ങളാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. കേസിൽ ഏറെ നിർണായകമാണ് രണ്ടാമത്തെ ശാസ്ത്രീയ പരിശോധന. സന്നിധാനത്ത് നിന്നും ശേഖരിക്കുന്ന സാമ്പിൾ മുംബൈയിലെ ഭാവ അറ്റോമിക് റിസേർച്ച് സെൻററിൽ അത്യാധുനിക ലാബിൽ പരിശോധനയ്ക്ക് വിധേയപ്പെടുത്തും.

അതേസമയം, ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍, തന്ത്രി സമാജം, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുക. നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കോടതിയ്ക്കറിയാമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്നും എസ്ഐടിയുടേത് ഏറ്റവും വിശ്വാസ യോഗ്യമായ അന്വേഷണമാണെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.




