തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേളം ശ്രദ്ധേയമായി
.
തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ക്ഷേത്ര മാതൃസമിതിയിലെ അംഗങ്ങളുടെ ചെണ്ടവാദന പരിശീലനം നടന്നുവരുന്നു. മേളപ്രമാണത്തിലും തായമ്പകയിലും ഏറെ ശ്രദ്ധ നേടിയ ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാരാണ് ഗുരുനാഥൻ. വടക്കേ മലബാറിൽ ആദ്യമായി പതികാലം മുതൽ അഞ്ച് കാലവും കൊട്ടുന്ന ഒറ്റക്കോൽ പഞ്ചാരിമേളം ക്ഷേത്രത്തിൽ അവതരിപ്പിച്ചുകൊണ്ട് ഈ വനിതകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഇവർക്കു മേളസമന്വയം നൽകി കുറുംകുഴൽ വായിച്ചത് ഏഴുകുടിക്കൽ രാഹുൽ തമ്പിയുടെ ശിഷ്യരാണ്. അവരിൽ കൂടുതലും പെൺകുട്ടികളായിരുന്നു. രണ്ട് മണിക്കൂർ നീണ്ടുനിന്ന സ്ത്രീകളുടെ മേളാർച്ചന ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയത്. ക്ഷേത്രമഹോത്സവത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, വനമാല, ശ്രീ സന്തോഷ് കൈലാസിന്റെ സോപാനസംഗീതം എന്നിവ അരങ്ങേറും.



