സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 56,360 രൂപയിലാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7045 രൂപയാണ്. 59,000ത്തിനു മുകളിലായിരുന്നു ഈ മാസം ആദ്യം സ്വർണവില. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ വില 60,000ൽ എത്തുമെന്നായിരുന്നു വിപണി വിദഗ്ദ്ധർ വിലയിരുത്തിയത്. എന്നാൽ യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വില ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ എഴാം തീയതി ഒറ്റ ദിവസത്തിൽ പവന് 1320 രൂപയാണ് കുറഞ്ഞത്. ഇന്നലെയും 1,080 രൂപ കുറഞ്ഞതിനു പിന്നാലെ വില 56,680 രൂപയായി.

ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതാണ് ഇടിവ് വരാനുള്ള പ്രധാന കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,600 ഡോളറാണ്.

