കാട്ടുപോത്തിനെ നായാട്ടു സംഘം വെടിവെച്ചെന്ന വാദം തെറ്റ്; വനം വകുപ്പിനെതിരെ സമര സമിതി
വനം വകുപ്പിനെതിരെ സമര സമിതി. കണമലയിൽ കാട്ടുപോത്തിനെ നായാട്ടു സംഘം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് സമര സമിതി വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ കണ്ടിട്ട് പോലുമില്ല. പോത്തിനെ കണ്ട രണ്ട് പേർ കൊല്ലപ്പെട്ടു. വെടിയേറ്റിരുന്നു എങ്കിൽ പോത്ത് കാട്ടിലേക്ക് കയറി പോയേനെയെന്നും സമര സമിതി ചെയർമാൻ പി ജെ സെബാസ്റ്റ്യൻ പ്രതികരിച്ചു.

കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയത് വെടിയേറ്റ ശേഷമാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. നായാട്ടുകാർ വെടി വച്ചതായാണ് സംശയം. നായാട്ട് സംഘത്തിനായി വനംവകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്.


ഇന്നലെ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന് വെടിയേറ്റ വിവരം വനംവകുപ്പ് അറിഞ്ഞത്. വെടിയേറ്റത്തിന്റെ പ്രകോപനത്തിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് ഡിഎഫ്ഒ അടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. ജനവാസ മേഖലയിലേക്ക് കാട്ടുപോത്ത് എങ്ങനെയെത്തിയെന്ന അന്വേഷണം പുരോഗമിക്കവെയാണ് കണ്ടെത്തൽ. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ശബരിമല വനംമേഖലയിൽ നിന്നാണ് കാട്ടുപോത്ത് ജനവാസമേഖലയിലെത്തിയത്.


കാട്ടുപോത്തിന് ഉൾവനത്തിൽ വച്ചാണ് വെടിയേറ്റതെന്നാണ് വനവകുപ്പിന്റെ സംശയം. വെടിവച്ച നായാട്ട് സംഘത്തെ കുറിച്ചുള്ള സൂചന വനംവകുപ്പിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഉടൻ തന്നെ സംഘത്തെ പിടികൂടിയേക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

