ആനപ്പാറയിൽ പോലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ്: നിരവധിപേർക്കെതിരെ കേസ്
കീഴരിയൂർ ആനപ്പാറയിൽ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ്. ഇന്ന് പോലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് തുടരുന്നത്. ഇന്നലെ ക്വോറി മാനേജ്മെൻ്റിനെ അക്രമിച്ച് വകവരുത്തതാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. നടുവത്തൂർ കുപ്പേരിക്കണ്ടി അഭിൻദാസ് (25) പൂവൻ കണ്ടി ജിതേഷ് (35) എന്നിവരെയാണ് കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്ക് ക്വോറി ഉടമകളുടെ ഓഫീസ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ തടയാനെത്തിയ കൊയിലാണ്ടി പോലീസ് എസ്.ഐ.മാരായ അനൂപ്, കെ.ടി. രഘു, സിപിഒ. ദേവാനന്ദ് എന്നിവർക്ക് സമരാനുകൂലികളുടെ അക്രമത്തിൽ പരിക്കേറ്റിരുന്നു. തുടർന്നാണ് പോലീസ് സമരാനുകൂലികളായ കണ്ടാലറിയുന്ന മുപ്പതോളം പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തത്.
തുടർന്നാണ് പ്രതികളെ അന്വേഷിച്ച് പോലീസ് പല സ്ഥലങ്ങളിലായി റെയ്ഡ് ആരംഭിച്ചത്. റെയ്ഡിന് ഡി.വൈ.എസ്.പിയും രംഗത്തുണ്ട്. അതിനിടെ പ്രദേശത്ത് പോലീസ് റൂട്ട് മാർച്ചും നടത്തി. ആരെയും ഇതുവരെ ആറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തിൽ പോലീസ് കർശന നിലപാടാണ് സ്വീകരിക്കുന്നത്. ക്വോറിയുടെ പ്രവർത്തനത്തിന് കോടതിയിൽ നിന്നുള്ള ഉത്തരവുള്ളത് കൊണ്ട് പോലീസിന് മതിയായ പ്രൊട്ടക്ഷൻ കൊടുത്തേ മതിയാകൂ എന്നാണ് സ്റ്റേഷൻ ഹൌസ് ഓഫീസർ സി.ഐ. എൻ. സുനിൽ കുമാർ പറയുന്നത്. സുരക്ഷ കൊടുക്കാതെ പോലീസിന് മറ്റ് മാർഗ്ഗങ്ങളില്ല. സംഘർഷം ഒഴിവാക്കുന്നതിനി വേണ്ടി കൊയിലാണ്ടി തഹസിൽദാർ സിപി മണിയുടെ നേതൃത്വത്തിൽ ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു. രാഷ്ട്രീയ പാർട്ടികളെ ഇതിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില സമരാനുകൂലികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയാണ് ഉണ്ടായത്. ഇന്ന് രാത്രി പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്ന്യസിക്കും സംഘർഷം പരമാവധി ഇല്ലാതാക്കാനാണിതെന്ന് പോലീസ് അറിയിച്ചു.