എളാട്ടേരിയിൽ സി.പി.ഐ.(എം) പ്രവർത്തകൻ്റെ വീടിന് നേരെ RSS അക്രമം
കൊയിലാണ്ടി: എളാട്ടേരിയിൽ സി.പി.ഐ.(എം) പ്രവർത്തകൻ്റെ വീടിന് നേരെ RSS അക്രമം. സി.പി.ഐ.(എം) പ്രവർത്തകനും നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. യൂണിറ്റ് സെക്രട്ടറിയുമായ എരിയാരി മീത്തൽ രാജൻ്റെ വീടിന് നേരെയാണ് RSS ഗുണ്ടാവിളയാട്ടം നടത്തിയത്. രാജൻ്റെ ഭാര്യ ഷബിന തയ്യൽ തൊഴിലാളിയും മഹിള അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമാണ്. തിങ്കളാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് അഞ്ചംഗ സംഘം വീടാക്രമിച്ചത്.
രണ്ട് ബൈക്കുകൾ, വീടിൻ്റെ 4 ഭാഗത്തുമുള്ള ജനാല ചില്ലുകളും, മരത്തിൻ്റെ ഫ്രെയ്മുകളും ഉൾപ്പെടെ വീടിന് പുറത്തുള്ള ഇലക്ടിക് മോട്ടോർ, മെയിൻ സ്വിച്ച്, മീറ്റർ, വീടിൻ്റെ മുൻവശത്തെ വരാന്തയിലിട്ട മാർബിൾ ഷീറ്റ് എന്നിവ നശിപ്പിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാ നേതാക്കളായ എൻ.കെ. ഭാസ്ക്കരൻ, വി. എം. സിറാജ് എന്നിവർ വീട് സന്ദർശിച്ചു.
കേന്ദ്ര സർക്കാരിനെതിരെ 23ന് സി.പി.ഐ.(എം) നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തിൽ എളാട്ടേരിയിൽ നിന്ന് രാജൻ്റെതുൾപ്പെടെ നിരവധി വീടുകളിൽ കുടുംബത്തോടെ സമരത്തിൽ അണിചേർന്നിരുന്നു. ഇതിൽ പ്രകോപിതരായാണ് അക്രമം അഴിച്ചുവിട്ടതെന്ന് സ്ഥലം സന്ദർശിച്ച നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു, സി.പി.ഐ.(എം) നേതാക്കളും പറഞ്ഞു.
സംഭവത്തിൽ സിപിഐഎം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി, എളാട്ടേരി ബ്രാഞ്ച്, മഹിളാ അസോസിയേൽൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റി എന്നീ കമ്മിറ്റികൾ ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.