വിശ്രാന്തി നാടിന് സമർപ്പിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാതക ശ്മശാനം നിലവിൽ വന്നു. കാപ്പാട് കടപ്പുറത്ത് ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക രീതിയിലുള്ള വാതക ശ്മശാനം കെ ദാസൻ എം.എൽ.എ.യും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു എം. പറശ്ശേരിയും ചേർന്ന് നാടിന് സമർപ്പിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ട്, ജില്ലാ പഞ്ചായത്തിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും ഫണ്ട് എന്നിവ സ്വരൂപിച്ചാണ് ശ്മശാന നിർമ്മാണം പൂർത്തികരിച്ചത്.
പുതിയ ശ്മശാനത്തിൽ 1 മണിക്കൂർ കൊണ്ട് മൃതദേഹം ദഹിപ്പിക്കാനാകും.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികളിൽ നിന്ന് 3500 രൂപയും പുറത്തുള്ളവർക്ക് 4000 രൂപയുമാണ് ദഹിപ്പിക്കാനുള്ള ഫീസ് ഈടാക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എഞ്ചിനിയർ കെ ഫാസിൽ റിപ്പോർട്ടവതരിപ്പിച്ചു, കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച TLCC എന്ന സ്ഥാപനത്തിനും, ചൂള സ്ഥാപിച്ച ഹൈടെക്ക് ക്രിമിറ്റേറിയം എന്ന സ്ഥപനത്തിനും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഇ അനിൽകുമർ, പി പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി പഞ്ചായത്തംഗങ്ങളായ വി. വേണുഗോപാലൻ, പി കെ രാമകൃഷ്ണൻ, ഷബീർ ഇ. കെ, ടി. കെ. ഗീത, സബിതാ മേലാത്തൂർ, കെ.ടി.സാബിറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയരാജൻ സ്വാഗതവും, വാർഡ് മെമ്പർ എൻ ഉണ്ണി നന്ദിയും പറഞ്ഞു.