KOYILANDY DIARY

The Perfect News Portal

റിയോ ഒളിംപിക്സ്: ഗുസ്തിയില്‍ നര്‍സിങ് യാദവിനുപകരം പ്രവീണ്‍ റാണ മത്സരിക്കും

ന്യൂഡല്‍ഹി:  റിയോ ഒളിംപിക്സിനു മുന്നോടിയായുള്ള ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുസ്തി താരം നര്‍സിങ് യാദവിന് മത്സരിക്കാനാവില്ല. ഇതോടെ പ്രവീണ്‍ റാണ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ യുഎസില്‍ നടന്ന ഡേവ് ഷൂല്‍സ് അനുസ്മരണ ഗുസ്തി ടൂര്‍ണമെന്റില്‍ 74 കിലോഗ്രാം വിഭാഗത്തില്‍ റാണ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.മുന്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ നിയമപോരാട്ടങ്ങളിലൂടെ മറികടന്ന് റിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ച താരമാണ് നര്‍സിങ്. എന്നാല്‍ ഒളിംപിക്സിന് മുന്നോടിയായുള്ള ഉത്തേജക മരുന്നു പരിശോധനയില്‍ നര്‍സിങ് പരാജയപ്പെടുകയായിരുന്നു. ജൂണ്‍ 25, ജൂലൈ അഞ്ച് തീയതികളിലായാണ് നാഡ നര്‍സിങ്യാദവിന്റെ രക്ത സാംപിളുകള്‍ പരിശോധിച്ചത്. ഇതില്‍ രണ്ടാം തവണ ശേഖരിച്ച സാംപിളില്‍ നിരോധിത മരുന്നിന്റെ അംശം കണ്ടെത്തി. ഇതോടെയാണ് നര്‍സിങിന് മത്സരത്തിന് വിലക്ക് വീണത്.

എന്നാല്‍, തന്നെ ഗൂഢാലോചനയിലൂടെ കുടുക്കുകയായിരുന്നുവെന്ന് നര്‍സിങ്ങ് ആരോപിച്ചു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും നര്‍സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (ആര്‍എഫ്‌ഐ) നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ആര്‍എഫ്‌ഐ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കുകയും നര്‍സിങ്ങിന്റെ കത്ത് കൈമാറുകയും ചെയ്തിരുന്നു. നര്‍സിങ്ങിന് പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ്ങും ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങിയിരുന്നു.