KOYILANDY DIARY

The Perfect News Portal

മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു

തിരുവനന്തപുരം > രാജ്യത്തെ ഒറ്റരാത്രികൊണ്ട് ദുരിതത്തിലേക്ക് തള്ളിവിട്ട മോഡി സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. തെക്ക് തിരുവനന്തപുരം രാജ്ഭവനില്‍നിന്ന് തുടങ്ങി വടക്ക് കാസര്‍കോട്വരെ നാടിന്റെ നാനാമേഖലയിലുള്ളവര്‍ ജനകീയപ്രതിഷേധത്തിന്റെ മഹാശൃംഖലയില്‍ അണിനിരന്നു. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ വിവരണാതീതമായ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ ജനതയുടെ പ്രതിഷേധം സംസ്ഥാനം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്ന ചരിത്ര സംഭവത്തിനാണ് നാട് സാക്ഷിയായത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്തുനിന്ന് മനുഷ്യച്ചങ്ങല ആരംഭിച്ചത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു നേരെ നടക്കുന്ന കടന്നാക്രമണങ്ങളെ ഒരേമനസ്സോടെ നേരിടുമെന്ന് മനുഷ്യച്ചങ്ങലയില്‍ കണ്ണികളായവര്‍ പ്രതിജ്ഞയെടുത്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജനതാദള്‍ ദേശീയനേതാവ് നീലലോഹിതദാസന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണികളായി.

Advertisements

എറണാകുളത്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍, സംവിധായകന്‍ വിനയന്‍, രഞ്ജിപണിക്കര്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.
ആലപ്പുഴവഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറംവഴി കാസര്‍കോട് ടൌണ്‍വരെ ദേശീയപാതയുടെ ഇടതുവശത്ത് (പടിഞ്ഞാറുഭാഗം)ലക്ഷങ്ങള്‍ കൈകോര്‍ത്തു. വയനാട്, ഇടുക്കി ജില്ലകളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക മനുഷ്യച്ചങ്ങലകള്‍ തീര്‍ത്ത് മലയോരജനതയും പ്രതിഷേധത്തില്‍ പങ്കാളികളായി. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളായി.

വിവിധ ജില്ലകളില്‍ മന്ത്രിമാരും എല്‍ഡിഎഫിന്റെ പ്രമുഖനേതാക്കളും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലാണ് കണ്ണിചേര്‍ന്നത്.
കലാ-സാംസ്കാരിക-കായികപ്രതിഭകളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും യുവാക്കളും അധ്യാപകരും ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കുടുംബസമേതം കണ്ണികളായി.  സഹകരണമേഖലയെ ശ്വാസംമുട്ടിച്ചുകൊല്ലാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്കുള്ള താക്കീതുമായി  രാഷ്ട്രീയഭേദമെന്യേ നിക്ഷേപകരും സഹകരണ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്നവരും ചങ്ങലയുടെ ഭാഗമായി.

നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് വൈകിട്ട് നാലിനുമുമ്പ് സ്ത്രീപുരുഷഭേദമെന്യേ ജനത ഒഴുകിയെത്തുന്ന കാഴ്ചയാണ് നാടെങ്ങും ദൃശ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *