ഭർത്താവിൻ്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു
ഹരിപ്പാട്: ഭർത്താവ് ക്രൂരമായി മർദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ വിജിതാലയത്തിൽ കമലമ്മ (49) ആണ് മരിച്ചത്. സംഭവത്തിനു ശേഷം ബന്ധുവീട്ടിലായിരുന്ന പ്രതി വിജയപ്പനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.
വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ വിജയപ്പൻ കമലമ്മയെ ക്രൂരമായി മർദ്ദിച്ചത്. നാഭിക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കമലമ്മയെ വെള്ളിയാഴ്ച രാവിലെ അയൽക്കാർ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് നില വഷളായതോടെ തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രാത്രി 12 മണിയോടെയായിരുന്നു മരണം സംങവിച്ചത്.
ഹോട്ടൽ തൊഴിലാളി ആയിരുന്ന വിജയപ്പനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുക ഇയാളുടെ പതിവായിരുന്നു. അയൽക്കാരെയടക്കം അസഭ്യം പറയുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്യുന്നതിനാൽ വഴക്കുണ്ടായാൽ ആരും വീട്ടിലേക്ക് ചെല്ലാറില്ലെന്ന് അയൽവാസികൾ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ. മകൾ: വിജിത; മരുമകൻ: സുഗതൻ.