നായാടൻ പുഴയുടെ തീരത്ത് നിന്ന് വീണ്ടും പോലീസ് വ്യാജ വാറ്റ് വേട്ട നടത്തി
കൊയിലാണ്ടി. നായാടൻ പുഴയുടെ തീരത്ത് നിന്ന് പോലീസ് വീണ്ടും വ്യാജ വാറ്റ് വേട്ട നടത്തി. നടുവത്തൂർ നായടൻ പുഴയുടെ തീരത്ത് കൈതക്കാട്ടിൽ നിന്നും, ഒറോക്കുന്നുമ്മൽ സംസ്‌കൃത കോളജിന് സമീപമുള്ള വാട്ടർ ടാങ്കിനടുത്ത് നിന്നും, നെല്ല്യാടി പുഴയ്ക്ക് സമീപത്തുള്ള കോഴിത്തുമ്മൽ കോളനിക്ക് സമീപം പുഴയിൽ നിന്നുമാണ് 750 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഈ മേഖലകളിൽ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ ഹരിദാസിൻ്റെ നേതൃത്വത്തിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ 200 ലിറ്റർ വാഷാണ് കണ്ടെത്തി നശിപ്പിച്ചിരുന്നത്.
വീഡിയോയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് സംശയമുള്ള പ്രദേശങ്ങളിൽ നേരിട്ട് റെയ്ഡ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 750 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചത്. റെയ്ഡിൽ കൊയിലാണ്ടി എസ്.ഐ. കെ. രാജേഷ് കുമാർ എ.എസ്.ഐ. ഉണ്ണികൃഷ്ൺ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ എൻ. എം, ബിജു വാണിയംകുളം, വിജീഷ്, രാജേഷ്, സുദേഷ് എന്നിവർ പങ്കെടുത്തു.