നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്‌റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി. കേസിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്‌തമാക്കി. കേസ് സിബിഐക്ക് വിടാനും കോടതി തയ്യാറായില്ല.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ആ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ വധഗൂഢാലോചന നടന്നുവെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വധഗൂഢാലോചന കേസിൽ ജാമ്യം ലഭിച്ചശേഷം ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളി.
കേസ് റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. ദിലീപിനെതിരെ നിരവധി ശബ്‌ദരേഖകളും തെളിവായി ക്രൈംബ്രാഞ്ച് സമർപ്പിച്ചു. ദിലീപിന്റെ മൊബെൽ ഫോണുകളിൽനിന്ന് നിരവധി ഡാറ്റകൾ നശിപ്പിച്ചതിൽ അന്വേഷണം തുടരുകയാണ്. കേസിൽ താൻ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചുവെന്നും ഇത് പ്രതീക്ഷിച്ച വിധിയാണെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.