ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: സംസ്ഥാന മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് തേടി
പയ്യോളി: ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് തേടി. തുറയൂര്‍ ആക്കൂല്വയലിലെ പരപ്പില്വയല് വീട്ടില്‍ സനലിന്റെ (18) മരണവുമായി ബന്ധപ്പെട്ട് പിതാവ് സി.കെ. സുനില്‍ നല്കിയ പരാതിയിലാണ് നടപടി. മകന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് ജില്ല റൂറല്‍ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂലൈ 25ന് ഉച്ചക്ക് വീടിനു സമീപത്തെ ബന്ധുവീട്ടിലെ ഷെഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ പരാതി നല്‍കിയിട്ടും പയ്യോളി സി.ഐയും ജില്ല റൂറല്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടും വേണ്ടവിധം അന്വേഷിച്ചില്ലെന്നും പിതാവിൻ്റെ പരാതിയിലുണ്ട്.
16 വയസ്സുള്ള പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദത്തിലായിരുന്നു. സൗഹൃദത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയമായി തെറ്റിദ്ധരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്നു സനല്‍.