കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 4 പ്രധാനപ്പെട്ട റോഡുകളിൽ 3 എണ്ണം ടെണ്ടര്‍ ചെയ്തു
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് വഴി ഫണ്ട് അനുവദിച്ച കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ വരുന്ന 4 പ്രധാന പൊതുമരാമത്ത് റോഡ് നവീകരണ പ്രവൃത്തികളില്‍ 3 എണ്ണം ടെണ്ടര്‍ ചെയ്തു. ടെണ്ടര്‍ അംഗീകരിച്ച് കരാര്‍ ഒപ്പുവെക്കുന്നതോടെ നവീകരണ പ്രവൃത്തികള്‍ ലോകസഭാ തെരെഞ്ഞെടുപ്പ് വിഞ്ജാപനം വന്നാലും തടസ്സമില്ലാതെ തുടരാന്‍ കഴിയുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അറിയിച്ചു.
കൊയിലാണ്ടി –അണേല-കാവുംവട്ടം- മൂഴിക്ക് മീത്തല്‍ വഴി മുത്താമ്പിയില്‍ അവസാനിക്കുന്ന 10 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ് ഇതില്‍ ഏറ്റവും വലുത്. കൊയിലാണ്ടി നഗരസഭയുടെ കിഴക്കന്‍ പ്രദേശത്തെ ആയിരക്കണക്കിനായ ആളുകള്‍ ആശ്രയിക്കുന്നതാണ് ഈ റോഡ്. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി വീതി കുറഞ്ഞ സ്ഥലങ്ങളില്‍ വീതി വര്‍ദ്ധിപ്പാക്കാനുള്ള ജനകീയ കമ്മിറ്റികള്‍ പ്രാഥമിക യോഗങ്ങള്‍ ചേര്‍ന്നു കഴിഞ്ഞു.
മൂടാടി മുതല്‍ ഹില്‍ബസാര്‍ വരെ നീളുന്ന 3 കോടി രൂപയുടെ നവീകരണ പ്രവൃത്തി, കൊയിലാണ്ടി മുതല്‍ കണയങ്കോട് പാലം വരെയുള്ള സംസ്ഥാന പാതയിലെ 4 കോടി രൂപയുടെ നവീകരണ പ്രവൃത്തി എന്നിവയാണ് ഇപ്പോള്‍ ടെണ്ടര്‍ ചെയ്ത മണ്ഡലത്തിലെ മറ്റ് രണ്ട് പ്രവൃത്തികള്‍. 4 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പൂക്കാട്-തോരായിക്കടവ് റോഡ് പ്രവൃത്തി നേരെത്തെ ടെണ്ടറില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത് ആയതിന്റെ കരാര്‍ ഒപ്പു വെച്ചുകഴിഞ്ഞു.
ഇതു കൂടാതെ പയ്യോളി ഇരിങ്ങല്‍-കോട്ടക്കല്‍ റോഡിന്റെ അവസാന റീച്ച് നവീകരണ പ്രവൃത്തിക്ക് 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഈ പ്രവൃത്തിയും വേഗത്തില്‍ ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് റോഡ് വിഭാഗം അറിയിച്ചു. ആകെ 22 കോടി രൂപയുടെ റോഡ് വികസന പ്രവൃത്തികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. എല്ലാ റോഡുകളും ബിറ്റുമിന്‍ മെക്കാഡം ആന്റ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ് സാങ്കേതിക വിദ്യയില്‍ ഏറ്റവും ആധുനികമായി നിര്‍മ്മാണ രീതിയില്‍ ആണ് നവീകരിക്കുന്നത്.