എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സേവനം ലൈബ്രറികളിൽ കൂടി ലഭ്യമാകുന്ന പദ്ധതി നടപ്പാക്കുന്നു
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സേവനം ലൈബ്രറികളിൽ കൂടി ലഭ്യമാകുന്ന പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഇ വിജ്ഞാന കേന്ദ്രമുള്ള ലൈബ്രറികളിലും കംപ്യൂട്ടർ ഉപയോഗിക്കുന്ന ലൈബ്രറികളിലുമാണ് സേവനം ലഭിക്കുക. എല്ലാ ലൈബ്രറികളും കംപ്യൂട്ടർവത്കരിക്കുന്നതോടെ മുഴുവൻ ഗ്രാമ പ്രദേശങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ലഭിക്കും.
എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കലും ഓണ്‍ലൈനായി ചെയ്യാൻ സംവിധാനമായതോടെയാണ് ലൈബ്രറികളിൽ സേവനം ഒരുക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്ക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് എംപ്ലോയ്മെന്റ് എക്സേഞ്ചുകൾ ഓണ്‍ലൈനിലേക്ക് മാറിയത്. രജിസ്റ്റർ ചെയ്യൽ, രജിസ്ട്രേഷൻ പുതുക്കൽ, അധിക യോഗ്യത കൂട്ടിചേർക്കൽ എന്നിവയെല്ലാം ഇനി മുതൽ വായനശാലകളിൽ നിന്ന് ചെയ്യാൻ സാധിക്കും.
43 ലക്ഷം പേർ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ കാത്തിരിപ്പുണ്ട്. 14 ജില്ലകളിലായി ഇരുപതിനായിരത്തോളം പേർ വർഷം പുതുതായി രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഇപ്പോൾ സജ്ജീകരിച്ചിട്ടുള്ള ഓണ്‍ലൈൻ സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കും രജിസ്റ്റർ ചെയ്യാം.
ഇതു വഴി ഇവർക്കും ആവശ്യത്തിന് ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. സ്കിൽ അനുസരിച്ച് വിവിധ മേഖലകളിലേക്ക് ആവശ്യമുള്ളവരെ കണ്ടെത്തി തൊഴിൽ നൽകാൻ ഇത് വഴി സാധിക്കും. ഓരോ ജില്ലയിലും പ്രത്യേകം പ്രത്യേകമായി കന്പനികളെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
സ്വകാര്യ മേഖലയുൾപ്പെടെ എഴുപതോളം വിഭാഗത്തിലെ കന്പനികളുടെ സേവനം ഓണ്‍ലൈനിൽ ലഭ്യമാണ്. വായനശാലകളിൽ ഓണ്‍ലൈൻ സേവനം ലഭിക്കുന്നതോടെ ഗ്രാമ പ്രദേശത്തുള്ള സ്ഥാപനങ്ങളിലേക്കും അതത് പ്രദേശത്ത് നിന്നുള്ള ജീവനക്കാരെയും തൊഴിലാളികളെയും കണ്ടെത്താൻ സാധിക്കും. ഈ സാധ്യത ഉപയോഗിച്ച് പല ലൈബ്രറികളും ലേബർ ബാങ്ക് സംവിധാനവും ആലോചിക്കുന്നുണ്ട്.