KOYILANDY DIARY

The Perfect News Portal

സുഗന്ധഗിരി മരംമുറി: 18 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

വയനാട്‌ സുഗന്ധഗിരിയിലെ വിവാദ മരം മുറിയിൽ സൗത്ത്‌ വയനാട്‌ ഡി എഫ്‌ ഒ ഉൾപ്പെടെ 18 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വനം വിജിലന്‍സ് സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടേതാണ്‌ തീരുമാനം. സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ച സംഭവത്തിലാണ്‌ നടപടി.

സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വനം വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപമുയർന്നതിനാൽ വയനാട് മേഖലയിലെ വനം ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ്‌ അന്വേഷണം നടന്നത്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരടക്കം കുറ്റക്കാരായ 18 ജീവനക്കാര്‍ക്കെതിരെയാണ്‌ നടപടിയുണ്ടാവുക.

 

ഇതിൽ സൗത്ത് വയനാട് ഡി എഫ്‌ ഒ സജ്നയും ഉൾപ്പെടുന്നു. കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവർക്കെതിരെയുമാണ്‌ നടപടി ശുപാർശ. മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന പോലും നടത്താതെ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ശുപാർശയുടെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾക്ക്‌ വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.

Advertisements