KOYILANDY DIARY.COM

The Perfect News Portal

തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്പൈസ് ജെറ്റ് ജീവനക്കാരി

തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്പൈസ് ജെറ്റ് ജീവനക്കാരി. സെക്യൂരിറ്റി സ്ക്രീനിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജയ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. സ്പൈസ് ജെറ്റ് ഫുഡ് സൂപ്പര്‍വൈസറായ അനുരാധ റാണിക്കെതിരെ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഗിരിരാജ് പ്രസാദിനെയാണ് യുവതി അടിച്ചത്.

കേറ്ററിങ് വാഹനത്തിനൊപ്പം അകമ്പടിയായി വന്ന ഇവര്‍ക്ക് വെഹിക്കിള്‍ ഗേറ്റ് കടക്കാന്‍ മതിയായ അനുമതിയില്ലെന്നും മറ്റൊരു എന്‍ട്രന്‍സ് വഴി സ്ക്രീനിങ് ചെയ്യണമെന്നുമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഗിരിരാജ് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അനുരാധ ഗിരിരാജിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

 

അതേസമയം, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് അനുരാധക്കെതിരെ കേസെടുത്തിരിക്കുന്നത്. അനുരാധയെ സംരക്ഷിച്ചുകൊണ്ട് സ്പൈസ് ജെറ്റ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഉദ്യോഗസ്ഥ ലൈംഗിക അധിക്ഷേപത്തിന് ഇരയായി എന്നാണ് സ്പൈസ് ജെറ്റ് ആരോപിച്ചത്.

Share news
error: Content is protected !!