കെ കെ ശൈലജയ്‌ക്കെതിരായ അപവാദ പ്രചാരണം യുഡിഎഫിന്റെ തീക്കളി; ബിനോയ് വിശ്വം
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരായ അപവാദ പ്രചാരണം യുഡിഎഫിന്റെ തീക്കളിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊതുരാഷ്ട്രീയത്തിൽ ഒരു മുന്നണിയും ചെയ്തുകൂടാത്ത മ്ലേച്ഛ രീതിയാണ് യുഡിഎഫ് പിന്തുടരുന്നതെന്നും കലിക്കറ്റ് പ്രസ്‌ക്ലബ്ലിലെ മുഖാമുഖത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ഇത് പുതിയ സംഭവമല്ല. 1959ൽ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ വിമോചന സമരം നടത്തിയവരാണ് കോൺഗ്രസുകാർ.
അന്നുമുതലാണ് ഇത്തരം അപചയം തുടങ്ങിയത്. അതാണ് വടകരയിലും കണ്ടത്. നാടാകെ ബഹുമാനിക്കുന്ന സ്ഥാനാർത്ഥിയെ അവഹേളിക്കുന്നു. ഇതിന് ജനം മാപ്പു കൊടുക്കില്ല. യുഡിഎഫിലെ സ്ത്രീകൾ അവരെ കൈവിടും. ദൂരദർശന്റെ ലോഗോയുടെ നിറം മാറ്റിയതിലൂടെ ബിജെപി അവരുടെ ആശയമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന മോശം വാക്കായാണ് അവർ കരുതുന്നത്. രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും കാവി പുതപ്പിക്കാനാണ് ശ്രമം.
കേരളത്തിൽ ഇടതുപക്ഷ അനുകൂല കാറ്റ് വീശുകയാണ്. ഇത് മറികടക്കാൻ യുഡിഎഫ് അവിശുദ്ധ സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരുടെ ഒരു കൈ ബിജെപിയുടെയും മറ്റേ കൈ എസ്‌ഡിപിഐയുടെയും തോളിലാണ്. പി ജയരാജന്റെ വെണ്ണപ്പാളി പ്രയോഗത്തിൽ അശ്ലീലം കാണാനാവില്ല. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്‌ത്രീകൾ എന്നാണ് അർത്ഥമാക്കിയത്. അധ്വാനിക്കുന്ന സ്‌ത്രീകളുടെ വിഷമമറിയാത്ത കുലസ്ത്രീകൾ എന്ന് തർജമ ചെയ്യാം–- ബിനോയ് വിശ്വം പറഞ്ഞു.