KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉൾപ്പെടെ 10 റെയിൽവേ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തി, കച്ചവടക്കാരും മത്സ്യബന്ധന തൊഴിലാളികളും ദുരിതത്തിൽ

കൊയിലാണ്ടി ഉൾപ്പെടെ 10 റെയിൽവേ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തി, കച്ചവടക്കാരും മത്സ്യബന്ധന തൊഴിലാളികളും ദുരിതത്തിൽ. പാർസൽ സർവീസ് നിർത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്ന കച്ചവടക്കാരും അവരെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങുന്ന നിരവധി തൊഴിലാളികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
രണ്ടാം ഘട്ടം എന്ന നിലയിലാണ് ആർക്കോണം, കുറ്റിപ്പുറം, പട്ടാമ്പി, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്,  സ്റ്റേഷനുകളിലെ പാർസൽ സംവിധാനം റെയിൽവെ നിർത്തലാക്കിയത്. വന്ദേ ഭാരത് പോലെയുള്ള അതിവേഗതയുള്ള ട്രെയിനുകൾക്ക് സുഗമായി കടന്ന് പോകാൻ വേണ്ടിയാണ്  റെയിൽവെ സ്റ്റേഷനുകളിലെ പാർസൽ സംവിധാന സൗകര്യം നിർത്തലാക്കിയതെന്നാണ് വിവരം.
Advertisements
ഇതോടെ കൊയിലാണ്ടിയെ ആശ്രയിച്ച് മത്സ്യബന്ധന ഉപകരണങ്ങൾ വിപണനം ചെയ്യുന്ന കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന കാസർഗോഡ് മുതൽ ആലപ്പുഴ വരെയുള്ള  മത്സ്യത്തൊഴിലാളികളും, കോട്ടയത്തെ ഉൾനാടൻ മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിലാവുകയാണ്. കൊയിലാണ്ടി ഫിഷിംഗ് ഹാർബറുമായി ബന്ധപ്പെട്ട് വലിയ അളവിൽ നെറ്റ് ഉൾപ്പെടെയുള്ള സാമഗ്രികളുടെ വിപണനം നടക്കുന്നുണ്ട്.
കൊയിലാണ്ടി മാർക്കറ്റിൽ മത്സ്യബന്ധനത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ലഭിക്കുന്നതിനാലാണ് മത്സ്യ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഇവിടെ എത്തുന്നത്. പാർസൽ സർവ്വീസ് നിർത്തലാക്കിയതോടെ ഇനി കോഴിക്കോട് റെയിൽവെ സ്റ്റേഷനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാർ. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
പ്രിൻസിപ്പൽ ചീഫ്, കൊമേഴ്സ്യൽ മാനേജർ ചെന്നൈയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പാർസൽ സർവ്വീസ് നിർത്തലാക്കിയത് . റെയിൽവെയുടെ നടപടി ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് കൊയിലാണ്ടിയിലെ മത്സ്യബന്ധന ഉപകരണങ്ങൾ വില്ക്കുന്ന കച്ചവടക്കാരെയാണ്. നാഗർകോവിലിൽ നിന്നും മംഗലാപുരത്തു നിന്നും ഫിഷിംഗ് നെറ്റ് ഉൾപ്പെടെയുള്ള പാർസലുകൾ കൊയിലാണ്ടിയിലാണ് എത്തുന്നത്. വലിയ  തോതിൽ മത്സ്യ ബന്ധന സാമഗ്രികൾ കൊയിലാണ്ടിയിൽ എത്തുന്നതിലൂടെ ഗുഡ്സ് ഓട്ടോ റിക്ഷകൾക്കും തൊഴിൽ ലഭിക്കുന്നുണ്ട്.
Advertisements
പാർസൽ നിർത്തലാക്കിയത് റെയിൽവെ സ്റ്റേഷൻ്റെ വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തുന്നതോടൊപ്പം സ്റ്റേഷൻ്റെ വികസനത്തേയും പ്രതികൂലമായി ബാധിക്കും. മാത്രമല്ല കൊയിലാണ്ടിയിലെ പാർസൽ സർവീസിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സ്ത്രീ പോർട്ടർ ഉൾപ്പെടെ രണ്ട് റെയിൽവെ പോർട്ടമാരും ഈ നടപടിയിലൂടെ തൊഴിൽ രഹിതരായി മാറും.
കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ വികസനത്തിന് വേണ്ടി വർഷങ്ങളായി ഇവിടെ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് ഈ ഇരുട്ടടിയെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. നിർത്തലാക്കിയ കൊയിലാണ്ടിയിലെ റെയിൽവെ പാർസൽ സംവിധാനം പുന:സ്ഥാപിച്ച് കിട്ടാൻ കച്ചവടക്കാർ റെയിൽ എമനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസിനേയും വടകര എം.പി മുരളീധരനേയും സമീപിക്കുമെന്ന് അറിയിച്ചു.