KOYILANDY DIARY.COM

The Perfect News Portal

വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതി; 50 ലക്ഷം അനുവദിച്ചു

വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്.

വേനൽ കാലത്ത് വറ്റി പോകുന്ന അരുവികൾ കണ്ടെത്തി പുഷ്ടിപ്പെടുത്തും. ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ പുൽമേടുകൾ പുഷ്ടിപെടുത്തും. കൂടുതൽ വന്യമൃഗ സംഘർഷം ഉള്ള മേഖലകളിൽ പ്രത്യേക യജ്ഞം നടത്തും. ഇതിൻ്റെ ഒന്നാം ഘട്ടം ഫെബ്രുവരി 10 ന് മുമ്പായി നടപ്പാക്കും. നേരത്തെ ചെയ്തിരുന്ന പ്രവർത്തനങ്ങൾ ക്രോഡീകരിച്ചാണ് ആക്ഷൻ പ്ലാൻ തുടങ്ങുന്നത്.

 

വയനാട്ടിലെ വനമേഖലയിൽ ആറ് റേഞ്ചുകളിലായി 63 ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡ്രോൺ പരിശോധന ഈ ആഴ്ച മുഴുവൻ തുടരും. അടിക്കാടുകൾ വെട്ടുന്നത് അടക്കം ജനകീയ പദ്ധതിയായി നടപ്പാക്കും. 80 പേരുടെ സംഘം ഇതിനായി രംഗത്തിറങ്ങും. വന്യജീവി പ്രശനം പരിഹരിക്കാൻ അന്തർ സംസ്ഥാന സഹായം വേണം. മൂന്നു സംസ്ഥാനങ്ങളിൽ ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണം. ഇതിനായി പ്രത്യേക യോഗം ചേരും. മറ്റ് സംസ്ഥാനങ്ങളും സഹകരിച്ചാൽ കേരളത്തിൽ തന്നെ യോഗ സംഘടിപ്പിക്കും. കോഴിക്കോട് പേരാമ്പ്രയിൽ കടുവകളെ പുനരധിവസിക്കാൻ പുതിയ ഇടം തയ്യാറാക്കും. ഇതിനായുള്ള ഡിപിആർ തയ്യാറായിട്ടുണ്ട്. വയനാട് കടുവാ സങ്കേതം പ്രഖ്യാപിക്കുന്നത് പരിഗണനയിലുണ്ടെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Share news
error: Content is protected !!