പത്മജ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും
കെ കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. തന്നെ ബിജെപി ആക്കിയത് കോൺഗ്രസ് തന്നെയാണെന്നും കടുത്ത അവഗണനയാണ് പാർട്ടിയിൽ നിന്നും ഉണ്ടായതെന്നും പത്മജ വേണുഗോപാൽ കൈരളി ന്യൂസിനോട് പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് കോൺഗ്രസിന് വലിയ തിരിച്ചെടി നൽകിക്കൊണ്ട് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം.
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പത്മജാ വേണുഗോപാൽ ഉടൻ അംഗത്വം സ്വീകരിക്കും. കഴിഞ്ഞദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി പത്മജാ വേണുഗോപാൽ ചർച്ചകൾ നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് അടക്കമുള്ള പദവികൾ പത്മജയ്ക്ക് ബിജെപി വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോർട്ട്. തന്നെ ബിജെപി ആക്കിയത് കോൺഗ്രസ് ആണെന്നും കഴിഞ്ഞ മൂന്നുവർഷമായി കടുത്ത അവഗണനയാണ് പാർട്ടിയിൽ നിന്നും നേരിട്ടതെന്നും പത്മജ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
കെ സി വേണുഗോപാൽ അടക്കം കോൺഗ്രസ് നേതാക്കൾ പത്മജയുമായി അനുനയ നീക്ക ശ്രമങ്ങൾ നടത്തിയിരുന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയെങ്കിലും പത്മജ എത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയത്തിന് കാരണം കോൺഗ്രസ് പ്രാദേശിക നേതൃത്വം തന്നെയാണെന്ന് പത്മജ ആരോപണം. ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൽ നടപടി സ്വീകരിച്ചില്ല എന്ന് മാത്രമല്ല പത്മജയ്ക്കെതിരെ പ്രവർത്തിച്ചവർക്ക് സ്ഥാനമാനങ്ങൾ നൽകിയതും പാർട്ടിയിൽ നിന്ന് അകറ്റി. കെ കരുണാകരന് വേണ്ടി സ്മാരകം നിർമിക്കുന്നതിൽ കെപിസിസി അലംഭാവം കാട്ടിയതും പാർട്ടി വിടാൻ കാരണമായി എന്നാണ് പത്മജ വ്യക്തമാക്കുന്നത്.