മഅ്ദനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മുസ്ലീം സംഘടനകള്‍
മഅ്ദനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മുസ്ലീം സംഘടനകള്‍. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനും 2008 ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ ദീർഘകാലമായി വിചാരണ തടവുകാരനായും കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ചികിത്സാ ചെലവുകൾക്കും നിയമപരമായ കേസുകൾക്കും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലീം സംഘടനകള്‍ രംഗത്ത്.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ, തുടങ്ങിയവരാണ് മഅ്ദനിക്ക് സഹായം അഭ്യർത്ഥിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്. സുപ്രീംകോടതിയില്‍ നിന്നും ജാമ്യം കിട്ടിയ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയിട്ടുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് ഇത് വൈകുന്നത്.
ഈ സാഹചര്യത്തിലാണ് ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മഅ്ദനി സഹായ സമിതി മുസ്ലീം സംഘടനാ നേതാക്കളെ സമീപിച്ചത്. റമദാന്‍ മാസമായതിനാൽ സാമ്പത്തിക സമാഹരണത്തിനായി പൊതുസമൂഹത്തോട് അഭ്യർത്ഥിക്കണമെന്ന ആവശ്യം അവർ മുന്നോട്ടു വച്ചു. ഇതിനു പിന്നാലെയാണ് മഅ്ദനിക്ക് സഹായമഭ്യര്‍ത്ഥിച്ച് വിവിധ സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയിറക്കിയത്.