മദ്യനയ അഴിമതിക്കേസ്; ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ
മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. ഇഡി അറസ്റ്റ് ചെയ്ത കെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സിബിഐ പറയുന്നു. തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യാ അപേക്ഷയിൽ റൗസ് അവന്യൂ കോടതി വിധി പറയാനിരിക്കെയാണ് സിബിഐ നീക്കം.
കേസിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സഞ്ജയ് സിംഗിന് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ ഉജ്ജ്വല വരവേൽപ് നൽകി. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കില്ല എന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സഞ്ജയ് സിംഗ് അറിയിച്ചു. ബിജെപിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. നരേന്ദ്രമോദി ചെവി തുറന്നുകേൾക്കൂ.
ആം ആദ്മിയുടെ മന്ത്രിയും പ്രവർത്തകരും നേതാക്കളും അരവിന്ദ് കെജ്‌രിവാളിനൊപ്പമാണ്. അധിക നാൾ ബിജെപിയുടെ ഏകാധിപത്യം നീളില്ല. അധികനാൾ നിങ്ങളെ വാഴിക്കില്ല. ബിജെപി നേതാക്കൾ ഓർത്തുവെച്ചോ. ഡൽഹിയുടെ ജനങ്ങൾക്കായി പ്രവർത്തിച്ചതിനാണ് കെജ്‌രിവാൾ അടക്കം നേതാക്കളെ ജയിലിലടച്ചത്. ഡൽഹിയിലെ 2 കോടി ജനങ്ങൾക്ക് വേണ്ടിയാണ് കെജ്‌രിവാൾ പ്രവർത്തിക്കുന്നത്. എഎപി പിറവിയെടുത്തത് പ്രക്ഷോഭത്തിൽ നിന്നാണ്.
ഒന്നിനെയും ഭയപ്പെടില്ലെന്ന് ഓർത്തോളൂ. ബിജെപിക്ക് മറുപടി നൽകേണ്ട സമയം ആഗതമായി. രാജ്യത്തുടനീളമുള്ള എല്ലാ അഴിമതിക്കാരെയും അവർ ചേർത്തുപിടിച്ചു. മോദി ഗുജറാത്തിൽ ടെന്റ് കൊണ്ടുള്ള സ്കൂൾ ആണ് നിർമിച്ചത്. ഞങ്ങളുടെ സർക്കാർ ഡൽഹിയിൽ ശീതികരിച്ച സ്കൂളുകൾ പണിതു. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കില്ല. ഡൽഹിയിലെ 2 കോടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെയും ഇഡി വേട്ടയാടുന്നു എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.