KOYILANDY DIARY

The Perfect News Portal

ഇൻസ്റ്റാഗ്രാം ചതിച്ചു. വെള്ളിയാഴ്ച കള്ളൻ പിടിയിൽ

ഇൻസ്റ്റാഗ്രാം ചതിച്ചു. വെള്ളിയാഴ്ച കള്ളൻ പിടിയിൽ. കോഴിക്കോട്: വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് പ്രാർത്ഥനക്ക് വേണ്ടി പള്ളിയിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പ് വരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ പുത്തൻ വീട്ടിൽ പി. വി. അബിൻ (26) നെയാണ് നടക്കാവ് ഇൻസ്പെക്ടർ പി. കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈ മാസം 13 ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി. എസ്. ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർത്ഥനക്കായി പളളിയിൽ പോയ സമയം നോക്കി മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ പ്രതി മോഷ്ടിച്ചിരുന്നു. മോഷണ സമയത്ത് അവിടെ ഉണ്ടായിരുന്ന സി.സി.ടി.വി ശ്രദ്ധയിൽപെട്ടതോടെ പ്രതി പൊലീസുകാർ തിരിച്ചറിയാതിരിക്കാൻ നീട്ടിവളർത്തിയ മുടി പൂർണമായും നീക്കം ചെയ്തു. പൊലീസിൻ്റെ ലിസ്റ്റിൽ ഉൾപെട്ടെങ്കിലും രൂപ മാറ്റം പ്രതിയിലേക്കുള്ള അന്വേഷണത്തിന് തടസമായി.

സംശയം തോന്നിയ അന്വേഷണ സംഘം പ്രതിയുടെ ഇൻസ്റ്റാഗ്രാമിൽ നോക്കിയതോടെയാണ് ‘മേക്കോവർ‘ നാടകം പൊളിഞ്ഞു. നീട്ടിയ മുടിയോടു കൂടിയ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ടതോടെ സി.സി.ടി.വി ദൃശ്യം പ്രതിയുടേതാണെന്ന് പൊലീസിന് വ്യക്തമായി.

Advertisements

തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസ് അബിനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. മോഷണ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ കനോലി കനാലിൽ ഉപേക്ഷിച്ച് പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

മുൻപും പല കേസുകളിലും ഉൾപ്പെട്ട ഇയാൾ മോഷ്ടിച്ച പണം ലഹരി ഉപയോഗത്തിന് ചെലവഴിക്കാറാണെന്ന് പോലീസിനോട് പറഞ്ഞു.  അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.