KOYILANDY DIARY

The Perfect News Portal

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 106 റൺസിനാണ് ഇന്ത്യയുടെ ജയം. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 292-റൺസിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1). നാലാം ദിനം 67-1 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ടിന് 28 കൂട്ടിച്ചേർക്കുന്നതിനിടെ രഹാൻ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി.

ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിൻ മടക്കി. അർധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കി. സമാന രീതിയിൽ ജോണി ബെയർസ്റ്റോ (26) ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായി. ആദ്യ സെഷനിൽ വീണ അഞ്ചിൽ നാലു വിക്കറ്റും സ്പിന്നർമാർ സ്വന്തമാക്കിയതോടെ ഇം​ഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ബെൻ സ്റ്റോക്‌സും ബെൻ ഫോക്‌സും ഇംഗ്ലണ്ടിനായി പൊരുതാനിറങ്ങി.

 

ടീം സ്‌കോർ 220-ൽ നിൽക്കേ കാര്യമായ മുന്നേറ്റം നടത്താനാകാതെ സ്റ്റോക്സ് മടങ്ങി. ഫോക്‌സ് ടീം സ്‌കോർ 250-കടത്തിയെങ്കിലും 36 റൺസെടുത്ത് മടങ്ങി. ഇന്ത്യയ്ക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ. മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റെടുത്തു. ഞായറാഴ്ച ശുഭ്മൻ ഗില്ലിന്റെ സെഞ്ചറി പ്രകടനത്തോടെയാണ് ഇന്ത്യ മികച്ച ലീഡുയർത്തിയത്. 147 പന്തുകളിൽനിന്ന് 104 റൺസാണ് താരത്തിന്റെ സംഭാവന.

Advertisements