ഇരട്ടഗോൾ നേട്ടവുമായി കിലിയൻ എംബപ്പേ; ലോകകപ്പിൽ ഇറാഖിനെ തകർത്ത് ഫ്രാൻസ്
.
ഫിഫ ലോകകപ്പ് 2026 ലെ ഐ ഗ്രൂപ്പിലെ പോരാട്ടത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്. മോശം കാലാവസ്ഥയെ തുടർന്ന് ആദ്യ പകുതിക്കു ശേഷം നിർത്തിവെച്ച മത്സരത്തിൽ നായകൻ കിലിയൻ എംബപ്പേയുടെ ഇരട്ടഗോളുകളും ബലൂൺ ഡി ഓർ ജേതാവ് ഔസ്മാൻ ഡെംബെലെയുടെ ഗോളുമാണ് ഇറാഖിനെ തകർക്കാൻ ഫ്രഞ്ച് പടയെ സഹായിച്ചത്.

കളിയുടെ പതിന്നാലാം മിനുട്ടിൽ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഇറാഖി പെനാൽറ്റി ബോക്സിന്റെ വലതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ തൊടുത്ത മഴവിൽ ഷോട്ട് ഇറാഖി വല കുലുക്കി. എന്നാൽ മഴയും ഇടിമിന്നലും രൂക്ഷമായതോടെ രണ്ടാം പകുതിയിലെ കളി ആരംഭിക്കുന്നത് ഏറെനേരം നീട്ടിവെച്ചു. പിന്നീട് രണ്ടു മണിക്കൂറിലേറെ നേരം വൈകിയാണ് മത്സരം പുനരാരംഭിച്ചത്. രണ്ടാം പകുതിയിലും ഫ്രാൻസ് എതിരാളികളോട് ഒരു ദയയും കാട്ടിയില്ല.

54-ാം മിനുട്ടിൽ ഇറാഖി പ്രതിരോധം കാട്ടിയ പിഴവിനെ തുടർന്ന് പന്ത് എത്തിപ്പെട്ടത് എംബാപ്പയുടെ കാലുകളിലാണ്. അദ്ദേഹം പന്തിനെ മനോഹരമായി ടാപ് ചെയ്ത് വലയിലെത്തിച്ചു. ഇതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ അദ്ദേഹം മിറോസ്ലാവ് ക്ലോസെയോടൊപ്പം രണ്ടാം സ്ഥാനത്തെത്തി. 16 ഗോളുകളുള്ള എംബാപ്പയുടെ മുന്നിൽ ഉള്ളത് 18 ഗോളുമായി മെസ്സി മാത്രമാണ്. തുടർന്ന് 66-ാം മിനുട്ടിൽ ഒലീസെയിൽ നിന്ന് ലഭിച്ച അസ്സിസ്റ് ഗോളാക്കി മാറ്റി ഔസ്മാൻ ഡെംബെലെ ടീമിന്റെ വിജയം സമ്പൂർണ്ണമാക്കി.




