ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാം: എം. വി. ഗോവിന്ദൻ
തൃശൂർ: ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏതറ്റം വരെയും പോകാൻ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഗവർണറുടെ നിലപാട് നിയമ വിരുദ്ധമാണ്. നിയമപരമായി പ്രവർത്തിക്കാൻ തയ്യാറാകണം. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം. വി ഗോവിന്ദൻ . ഗവർണറുടെ നിലപാട് സ്വേച്ചാധിപത്യപരമാണ്. സമനില തെറ്റിയ രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്.
ഗവർണർക്കെതിരെ മാധ്യമ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ച് അഭിനന്ദനാർഹമാണ് എന്നാൽ. ചില മാധ്യമങ്ങളെ ഗവർണർ പുറത്താക്കിയപ്പോൾ കുറച്ച് മാധ്യമ പ്രവർത്തകർ മാത്രം ഗവർണരുടെ പ്രതികരണത്തിനായി നിന്നത് സ്വയം ഗൗരവമായി ആലോചിക്കേണ്ടതാണ്. ഗവർണറുടെ നിലപാട് ആശങ്കാകുലമായ സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നു. കേരളത്തെയും ജനങ്ങളെയും അപമാനിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ചേർന്ന് ചെറുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.