KOYILANDY DIARY

The Perfect News Portal

ഇന്ത്യയില്‍ സ്വതന്ത്രമായി എഴുത്ത് നിലനിൽക്കുന്നത് രണ്ട് കോടതി വിധികളുടെ പിൻബലത്തിൽ; പി എന്‍ ഗോപീകൃഷ്ണന്‍

കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്രമായി എഴുത്ത് നിലനിൽക്കുന്നത് രണ്ട് കോടതി വിധികളുടെ പിൻബലത്തിലാണെന്ന് കവി പി എന്‍ ഗോപീകൃഷ്ണന്‍. ‘പെരുമാള്‍ മുരുകന്‍ കേസിൽ മദ്രാസ് ഹൈക്കോടതിയുടെയും മീശ നോവല്‍ കേസിൽ സുപ്രീം കോടതിയുടെയും വിധികൾ ഇല്ലായിരുന്നെങ്കിൽ സ്വതന്ത്രമായ എഴുത്തിൻ്റെ വഴി അടയുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതില്‍ ഇവ നിര്‍ണ്ണായകമായി. ഈ കോടതി വിധികള്‍ ഇല്ലായിരുന്നെങ്കില്‍ എഴുത്തിന്റെ കഴുത്ത് അറ്റ് പോയേനെ’ എന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു.

നിർമ്മിത ചരിത്രം നമ്മുടെ മുന്നിൽ വലിയ പാറക്കെട്ടായി നിൽക്കുന്ന കാലമാണ്. ഇതിനെ പൊളിക്കാതെ സ്വാതന്ത്രത്തെ കാണാൻ കഴിയില്ല എന്നും ഓർമ്മിപ്പിച്ചു.ഈ വര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കയായിരുന്നു അദ്ദേഹം. കവിതയുടെ ബ്രാന്റിങ് ആണ് അതിനെ അകറ്റുന്നത്. മൂവായിരം വര്‍ഷമായി കവിത ഉണ്ട്. ക്ലാസിക്കല്‍ കലകള്‍ക്ക് എല്ലാം ഒപ്പം തന്നെ കവിതയുണ്ട്. ക്ലാസിക്കല്‍ എന്നത് രൂപപരമായ ദൃഡീകരണത്തില്‍ നില്‍ക്കുന്നതിനാല്‍ സംഭവിക്കുന്നത് എന്ന് പറയുമ്പോള്‍ കവിത രൂപപരതയില്‍ നില്‍ക്കുന്നതല്ല.

 

രൂപമാണ് പാരമ്പര്യം എന്ന് പറഞ്ഞാൽ നമുക്ക് മ്യൂസിയത്തിലേക്ക് മാറേണ്ടി വരും. പാരമ്പര്യം തന്നെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നതാണ്. അതു പോലെ  നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാധ്യമമാണ് കവിത. അത് ഉള്‍ക്കൊള്ളാതെ കവിത ഉണ്ടാവില്ല. ലോകത്തിലെ എല്ലാ കവിതകള്‍ക്കും ഒരു ഭാഷയാണ്. മനുഷ്യരോട് സംസാരിക്കുന്നവയാണ് അവ. ഭക്ത കവി ആരെന്ന് ചോദിച്ചാല്‍ പി കുഞ്ഞിരാമന്‍ നായര്‍ എന്ന് പറയും. പി എസ് സി ചോദ്യോത്തരം പോലെയാണ്. കവികളെ ബ്രാന്റിങ് നടത്തുകയാണ്. അങ്ങനെ എഴുതിയാല്‍ മാര്‍ക്ക് കിട്ടും.

Advertisements

 

പക്ഷെ കവിത അവിടെ നില്‍ക്കുന്നതല്ല. പി കുഞ്ഞിരാമന്‍ നായര്‍ മെക്കാളെയുടെ മകള്‍ എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട്. അന്ന് അങ്ങിനെ ഒരു പേരില്‍ കവിത എഴുതാന്‍ ലാവണ്യപരമായി വലിയ കരുത്തുള്ള ഭാവുകത്വ ശക്തി വേണമായിരുന്നു. പിയുടെ രാഷ്ട്രീയ വീക്ഷണം വളരെ വലുതായിരുന്നു. ഗാന്ധി വെടിയേറ്റ് മരിക്കുമെന്ന് രണ്ട് വര്‍ഷം മുന്‍പേ അദ്ദേഹം പ്രവചിച്ചിരുന്നു. കവിത കാലത്തെ കവിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ഇത് തരുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

”എവിടെയാണ് നമ്മള്‍ നമ്മളെ കുഴിച്ചിട്ടത് എന്ന് എഴുതുമ്പോഴാണ് ഇന്നത്തെ രാഷ്ട്രീയം പറയുന്ന കവിതകള്‍ ഉണ്ടാവുന്നത്. മുദ്രാവാക്യം എഴുതുന്നതോ പാര്‍ട്ടി വോട്ട് ചോദിക്കുന്നതോ അല്ല അത്. രാഷ്ട്രീയ കവി എന്നാല്‍ രാഷ്ടീയക്കാരന്‍ ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ രാഷ്ട്രീയവും അയാളുടെ രാഷ്ട്രീയ കക്ഷിയും മുഴുവന്‍ ജനതയുമാണ്. ഇന്ത്യയിലെ എന്നുമല്ല ലോകത്തിലെയും ജനതയാണ്. ഇന്ത്യയില്‍ രാഷ്ട്രീയ കവി എന്ന് വിളിക്കാമെങ്കില്‍ ഏറ്റവും വലിയ പാരമ്പര്യം അതിന്റെതായുണ്ട്. കബീര്‍ ഏഴുതിയത് അധികവും രാഷട്രീയ കവിതയാണ് എന്നു പറയേണ്ടി വരും.  

ഇവിടെ പലതും ചരിത്രത്തെ മാറ്റി കല്ലുകള്‍ വെച്ച് കെട്ടിപടുക്കുകയാണ്. എന്നാല്‍ സ്ഥാവരമായത് വീഴുമെന്നും ചലിക്കുന്ന ആശയം നിലനില്‍ക്കുമെന്നും കവിത അത്തരത്തില്‍ ചലിക്കുന്ന ആശയമാണെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു. രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ബസവണ്ണയെ വീണ്ടും വായിച്ചത് ഓർത്തെടുത്തായിരുന്നു പി എന്‍ ഗോപീകൃഷ്ണന്റെ ഈ നിരീക്ഷണം.

Advertisements

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023 ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ പി എന്‍ ഗോപീകൃഷ്ണന്റെ ”കവിത മാംസഭോജിയാണ്” എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഡോ. ഇ വി രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ ബി പ്രസന്നകുമാര്‍, ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനന്‍, സിഐസിസി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.കവിസമ്മേളനത്തില്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍, എസ് ജോസഫ്, ആര്‍ കെ ദാമോദരന്‍, പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്, ബിജോയ് ചന്ദ്രന്‍, അയ്മനം രവീന്ദ്രന്‍, ദയ പച്ചാളം, അനില്‍ മുട്ടാര്‍, കെ വി അനില്‍ കുമാര്‍, പ്രശാന്തി ചൊവ്വര, ഗണേഷ് പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.