KOYILANDY DIARY

The Perfect News Portal

ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസ്; മലയാള മനോരമയ്ക്ക് തിരിച്ചടി

ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി. 1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്. മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, റിപ്പോര്‍ട്ടര്‍ കെ പി സഫീന എന്നിവരാണ് എതിര്‍കക്ഷികള്‍. അഭിഭാഷകരായ എം രാജഗോപാലന്‍ നായര്‍, പി യു ശൈലജന്‍ എന്നിവര്‍ മുഖേന ഇന്ദിര നല്‍കിയ മനാനഷ്ടക്കേസിലാണ് കോടതി ഉത്തരവ്.

ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു’ എന്ന തലക്കെട്ടില്‍ നല്‍കിയ 2020  സപ്തംബര്‍ 14 ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിന് ആധാരം. ലൈഫ് മിഷന്‍ കമ്മീഷന്‍ കിട്ടിയത് മന്ത്രി പുത്രനും എന്ന തലക്കെട്ടില്‍ സപ്തംബര്‍ 13ന് മനോരമ മറ്റൊരു വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചിലെത്തി ലോക്കല്‍ ഇടപാട് നടത്തിയത് ഇ ഡി അന്വേഷിക്കുന്നു എന്നായിരുന്നു വാര്‍ത്ത.

 

കണ്ണൂരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന സ്വര്‍ണം പേരക്കുട്ടിയുടെ ജന്മദിനാവശ്യത്തിന് എടുക്കാനായിരുന്നു ഇന്ദിര ബാങ്കിലെത്തിയത്. ഇതിനെ നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജ വാര്‍ത്ത നല്‍കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെയും മന്ത്രിമാരേയും സിപിഐ എം നേതാക്കളേയും കരിവാരിത്തേക്കാന്‍ തുടര്‍ച്ചയായി നല്‍കിയ വാര്‍ത്തകളിലൊന്നാണിത്. 

Advertisements