KOYILANDY DIARY.COM

The Perfect News Portal

ബില്ലുകള്‍ക്ക് അനുമതി വൈകുന്നു; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നതില്‍ രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്ന വിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം.

രാഷ്ടപതിയുടെ പക്കല്‍ ചില ബില്ലുകളുണ്ട്. ആ ബില്ലുകള്‍ ഉചിത സമയത്ത് അംഗീകാരം നല്‍കി മടക്കി ലഭിക്കുന്നില്ല. വര്‍ഷങ്ങളോളം ഗവര്‍ണര്‍ വൈകിപ്പിച്ച ബില്ലുകളാണിവ. അതിനാല്‍ ഈ ബില്ലുകളില്‍ ഒരു തീരുമാനം സമയബന്ധിതമായി ഉണ്ടാകേണ്ടതാണ്. അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

 

വിശദമായ നിയമോപദേശം കേരളം തേടിയിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രപതിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ 7 ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതില്‍ ലോകായുക്ത ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. 4 ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 2 ബില്ലുകളില്‍ തീരുമാനം വരാനുമുണ്ട്. രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണമറിയില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

 

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ചന്‍സലര്‍ പദവിയൊഴിവാക്കാനും വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി വിപുലീകരിക്കാനും ഗവര്‍ണറെ ഒഴിവാക്കി സര്‍വകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിനെ സര്‍ക്കാരിന് നിയമിക്കാനും നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം അനുവദിച്ച് മില്‍മയുടെ ഭരണം പിടിക്കാനുമുള്ള 4 ബില്ലുകള്‍ക്കാണ് രാഷ്ട്രപതി അനുമതി നല്‍കാത്തത്.

Share news
error: Content is protected !!