KOYILANDY DIARY

The Perfect News Portal

പുഴുക്കലരി വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം; റേഷൻ കടകൾ പ്രതിസന്ധിയിൽ

പാലക്കാട്: റേഷൻ കടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രം.കേരളത്തിനുള്ള വിഹിതം 70ൽ നിന്ന് 30 ശതമാനം ആക്കി പകരം പച്ചരി 70 ശതമാനമാക്കി. പിഎംജികെഎവൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയത്‌ മുഴുവൻ പച്ചരിയാണ്‌. മാർച്ച്‌ വരെ ഇതേനില തുടരും.

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്‌. പൊതുവിപണിയിൽ അരിവില കുത്തനെ ഉയരാൻ കേന്ദ്രനടപടി ഇടയാക്കും. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനുമുള്ള സാധ്യതയും കൂടും. സ്വകാര്യ മില്ലുകളെ സഹായിക്കാനുള്ള നീക്കമാണ്‌ ഇതിന്‌ പിന്നിലെന്നും ആരോപണമുണ്ട്‌.

എഎവൈ, മഞ്ഞ, പിങ്ക്‌ കാർഡുടമകളാണ്‌ കൂടുതൽ ദുരിതത്തിലാക്കുക. എഎവൈക്കാർക്ക്‌ പുഴക്കലരിക്കുപകരം മാസം 30 കിലോ പച്ചരിയാണ്‌ ഇനി ലഭിക്കുക. മുൻഗണനക്കാർക്ക്‌ നാലു കിലോയും കിട്ടും. കേരളത്തിൽ പച്ചരിച്ചോറ്‌ കഴിക്കുന്നവർ പൊതുവേ കുറവായത്‌ പ്രതിസന്ധിയുടെ ആഴം കൂട്ടും. സംസ്ഥാനത്ത്‌ ആകെയുള്ള 93.10 ലക്ഷം കാർഡിൽ 5.89 ലക്ഷം എഎവൈ കാർഡും 35.07 ലക്ഷം കാർഡ്‌ മുൻഗണനാ വിഭാഗവുമാണ്‌.
ഈ വിഷയത്തിൽ റേഷൻ കടയുടമകൾ നിസഹായവസ്ഥയിലാണ്‌. അരി മാറ്റിനൽകണമെന്ന കാർഡുടമകളുടെ ആവശ്യത്തിൽ കൈമലർത്താനേ ഇവർക്ക്‌ സാധിക്കൂ.  പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സാധാരണക്കാരുടെ അന്നംമുട്ടും.

Advertisements