KOYILANDY DIARY.COM

The Perfect News Portal

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ്. നിര്‍മാതാക്കളായ ഷോൺ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി.. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാം എറണാകുളം മരട് പോലീസാണ് കേസെടുത്തത്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ആദ്യ ഹര്‍ജിയെത്തുടര്‍ന്ന് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ഏഴ് കോടി രൂപ സിനിമയ്ക്കായി താന്‍ മുടക്കിയെന്നും എന്നാല്‍ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് നല്‍കിയ ഹര്‍ജി.

 

40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും എന്നാല്‍ തന്നെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ സിറാജ് പറഞ്ഞു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. മലയാളികളെ പോലെതന്നെ തമിഴ്‌നാട്ടുകാരും സിനിമയെ നെഞ്ചേറ്റിയിരുന്നു.

Share news
error: Content is protected !!