KOYILANDY DIARY

The Perfect News Portal

ടിടിഇ വിനോദിന്റെ കൊലപാതകം; കൊലപ്പെടുത്തിയത് പിഴ ചുമത്തിയതിലുള്ള വൈരാഗ്യം

തൃശൂർ: ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതിലുള്ള വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യസാക്ഷി പ്രതി രജനീകാന്തിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് പ്രതി കുറ്റം ചെയ്തത്.

പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡി അപേക്ഷ ഉടനെ നല്‍കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. സംഭവം നടന്ന ട്രെയിനില്‍ ഉള്‍പ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ് മടങ്ങിയെത്തുന്നതനുസരിച്ച് കസ്റ്റഡി അപേക്ഷ നല്‍കുക.

 

എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനില്‍ കയറുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പാണ് ടിക്കറ്റിനെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്നത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതി രജനീകാന്ത (42) ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Advertisements