KOYILANDY DIARY

The Perfect News Portal

കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കാൻ ജനകീയ സഹകരണത്തോടെ ബൃഹത്‌ പദ്ധതി വരുന്നു

തിരുവനന്തപുരം: കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കാൻ ജനകീയ സഹകരണത്തോടെ ബൃഹത്‌ പദ്ധതി വരുന്നു. ശുചിത്വമിഷൻ, ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനർജി തുടങ്ങിയ  പദ്ധതികൾ ഏകോപിപ്പിച്ച്‌ 2026 ഓടെ  ഈ നേട്ടം കൈവരിക്കുകയാണ്‌ ലക്ഷ്യം. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഏറ്റവും ആധുനിക രീതിയിലുള്ള മാലിന്യസംസ്കരണത്തിനുള്ള ഏകോപിത  പ്രവർത്തനമാകും നടക്കുക. ഇതിനായി തദ്ദേശ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസി പ്രതിനിധികളെ  ഉൾപ്പെടുത്തി മാലിന്യ നിർമാർജന മേൽനോട്ട സമിതികൾ ശക്തമാക്കും. സംസ്ഥാന തലത്തിൽ തദ്ദേശഭരണ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ശുചിത്വമിഷനാണ്‌ ഏകോപന ചുമതല.  വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച  മാലിന്യസംസ്കരണ പദ്ധതികൾ  ഉടൻ പൂർത്തിയാക്കും. സ്വകാര്യനിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കും.  നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്താനുള്ള അന്താരാഷ്ട്ര ടെക്നിക്കൽ കോൺക്ലേവ് ജനുവരി 12നും 13നും 14നും കൊച്ചിയിൽ നടത്തും.  എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കോൺക്ലേവിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും‍ പങ്കെടുക്കും.

മാലിന്യശേഖരണ ഏജൻസിയായി ഹരിതകർമസേനയെ ശക്തിപ്പെടുത്തും. 10,000 രൂപയെങ്കിലും പ്രതിമാസം വേതനമായി സേനാംഗങ്ങൾക്ക്‌  ഉറപ്പാക്കും. മാലിന്യശേഖരണത്തിനും സംസ്കരണത്തിനുമെല്ലാം സ്മാർട്ട് ഗാർബേജ് ആപ് വഴിയുള്ള നിരീക്ഷണം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. മാലിന്യസംസ്കരണ പദ്ധതി ആരംഭിക്കാൻ ആവശ്യത്തിന്‌ വിവിധ സർക്കാർ ഏജൻസികളുടെ ഭൂമി ലഭ്യമാക്കാനുള്ള ശ്രമം തദ്ദേശ  ഭരണവകുപ്പ് നടത്തും.

Advertisements

സംസ്കരിക്കാത്ത മാലിന്യമാണ് കൂടുതൽ അപകടകരമെന്ന് ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഏറ്റവും ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണമാണ്  ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.