കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ മര്‍ദ്ദിച്ച കേസ്: മുഖ്യപ്രതി കസ്റ്റഡിയില്‍
.
കോഴിക്കോട്: കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃസഹോദരന്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസില്‍ പ്രതിയായ ഇവരുടെ മകന്‍ ഉവൈസ് രാജ്യം വിട്ടിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്.

നഖത്തില്‍ ഈര്‍ക്കിലി കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. അതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പ്രതികള്‍ നടത്തിയിരുന്നു. കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കാമെന്നും പണം നല്‍കാമെന്നുമടക്കം വാഗ്ദാനം നല്‍കിയെന്നാണ് വിവരം. കുട്ടിയുടെ കാലിലെയും കൈകളിലേയും വിരലുകളില്‍ ഈര്‍ക്കില്‍ കയറ്റിയിരുന്നു. ഒച്ച പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി.

സംഭവ ദിവസം രാത്രിയാണ് പൂട്ടിയിട്ട മുറിയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞത്. കുട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ പിതാവുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ സ്റ്റേഷനിലെത്തിയത് പിതൃസഹോദരനും ഭാര്യയും മകനുമാണ്. ഇവര്‍ക്കൊപ്പമാണ് കുട്ടിയെ പൊലീസ് മടക്കി അയച്ചതെന്നതും വിമര്‍ശനത്തിന് കാരണമായിരുന്നു.




