സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 28ന്
.
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ ശേഷാദ്രിനാഥൻ അറിയിച്ചു. വിജ്ഞാപനം സെപ്തംബർ മൂന്നിന് പുറപ്പെടുവിക്കും. നാമ നിർദേശ പത്രിക സെപ്തംബർ 3 മുതൽ 10 വരെ സമർപ്പിക്കാം. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്തംബർ 11ന് നടത്തും.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്തംബർ 14 ആണ്. 28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്തംബർ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്.

എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റുകളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്) മൂന്ന് നഗരസഭാ വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലെ വോട്ടർപട്ടികയാണ് പുതുക്കിയത്.




