പീരുമേട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം
.
ഇടുക്കി പീരുമേട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പട്ടുമുടി, പട്ടുമല തേയില എസ്റ്റേറ്റുകളിലാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. ഇന്നലെ രാത്രി എത്തിയ കാട്ടാനകൾ ഇതുവരെയും വനത്തിലേക്ക് തിരികെ പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ടി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങിയത് ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരുന്നു.

മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം പടയപ്പ എത്തിയത്. ദേവികുളം ഭാഗത്തും നേരത്തെ പടയപ്പയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാട്ടുപ്പെട്ടിയിലേക്കും കാട്ടുകൊമ്പൻ എത്തിയതിൽ ഭീതിയിലാണ് ജനം. തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളും അടക്കം കാട്ടാന വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ തന്നെ പടയപ്പ തുടരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.




