മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; ജനവാസ മേഖലയിൽനിന്ന് മാറാതെ കാട്ടുകൊമ്പൻ
.
ഇടുക്കി: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ദേവികുളം ഭാഗത്തായിരുന്നു പടയപ്പയുടെ സാന്നിധ്യം. ഇപ്പോൾ മാട്ടുപ്പെട്ടിയിലേക്കും എത്തിയതോടെ ഭീതിയിലാണ് ജനങ്ങൾ. തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ അടക്കം കാട്ടാന വ്യാപകമായി നശിപ്പിച്ചു.

ജനവാസ മേഖലയിൽ നിന്ന് പടയപ്പ മാറാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു മുൻപിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പടയപ്പയെ കണ്ടത്. ആഴ്ചകളായി സൈലന്റ്‌വാലി മേഖലയിലായിരുന്ന പടയപ്പ ഗൂഡാർവിള, നെറ്റിക്കുടി എന്നിവിടങ്ങളിലെത്തിയ ശേഷമാണ് ദേവികുളം ഫാക്ടറി ഡിവിഷന്റെ ഭാഗത്തേക്ക് വന്നത്. ഇവിടെയും തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിച്ചു.




