ട്രോളിങ് നിരോധനം അവസാനിച്ചു: മീൻപിടുത്ത ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്ക്
.
ഫറോക്ക്: മൺസൂൺകാല ട്രോളിങ് നിരോധനം വെള്ളി അർധരാത്രി അവസാനിച്ചതോടെ മീൻപിടുത്ത ട്രോൾ ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്ക്. കാലാവസ്ഥ അനുകൂലമായി കടൽ കനിയുമെന്ന ശുഭപ്രതീക്ഷയിലാണ് മത്സ്യ മേഖല. ശക്തമായ മഴ തുടരുന്നതിനൊപ്പം ജാഗ്രതാ നിർദേശവും നിലനിൽക്കുന്നുണ്ടെങ്കിലും കടലിൽ മത്സ്യബന്ധനത്തിന് അനുകൂല കാലാവസ്ഥയാണ്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ ആയിരത്തിലേറെ ബോട്ടുകളും 250–തോളം ഇൻ ബോർഡ് എൻജിൻ വള്ളങ്ങളുമാണുള്ളത്.

ഇവയിൽ പകുതിയും ബേപ്പൂരിലാണ്. മുന്നൂറോളം ബോട്ടുകൾ പുതിയാപ്പയിലുണ്ട്. കൊയിലാണ്ടി, ചോമ്പാൽ എന്നിവിടങ്ങളിൽ ചെറുകിട ബോട്ടുകളാണ്. ബേപ്പൂരിൽ ഭൂരിഭാഗം ചെറുകിട ബോട്ടുകളും വൈകിയാകും മീൻപിടിത്തത്തിനിറങ്ങുക. പത്തു ലക്ഷം മുതൽ നാലു കോടി രൂപ വരെ മുതൽമുടക്കുള്ള കൂറ്റൻ ബോട്ടുകളുണ്ട്.

ഇവയിലെ വലകൾക്കുമാത്രം ലക്ഷങ്ങൾ വില വരും. രണ്ടും മൂന്നും മാസം കടലിൽ തമ്പടിക്കാൻ അത്യാധുനിക ശീതീകരണ സംവിധാനങ്ങളും എക്കോ സൗണ്ടർ, ജിപിഎസ്, സോണാർ തുടങ്ങിയ ഉപകരണങ്ങളുമുണ്ടാകും. ഇവയെല്ലാം ഉപയോഗപ്പെടുത്തിയാണ് ആഴക്കടൽ മീൻപിടിത്തം.




