സ്വര്‍ണ വില മണിക്കൂറുകൾക്കിടയിൽ കൂടിയും കുറഞ്ഞും
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ വ്യതിയാനമുണ്ടായി. തുടക്കത്തിൽ പവന് 1,06,000 രൂപയായി ഉയരുകയും പിന്നീട് കുറഞ്ഞ് 1,05,440 രൂപയിലേക്ക് കുറയുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഗ്രാമിന് 140 രൂപയാണ് കൂടിയത്. പവന് 1120 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയായി.

ഇന്നലെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധിച്ചുവെങ്കിലും വൈകീട്ടോടെ ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും ഇടിഞ്ഞിരുന്നു. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതും, ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവിന് കാരണമായിട്ടുണ്ട്.

ഇറാന്‍-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ വര്‍ധന ഈ ആഴ്ചയിലുണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.




