മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യകടത്ത് നടത്തിയ കേസിലെ ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് എറണാകുളത്ത് എത്തിക്കും
.
മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യകടത്തും പെൺവാണിഭവും നടത്തിയ കേസിലെ ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് എറണാകുളത്ത് എത്തിക്കും. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുംബൈയിൽ വെച്ച് പ്രതിയെ പിടികൂടിയത്. യുവതികളെ സ്വർണക്കടത്ത് കാരിയർമാരാക്കിയതായും സംശയം. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഘത്തിലെ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിലായിരുന്നു. ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്.

ദുബായിൽ മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെയെത്തിച്ച് അനാശാസ്യത്തിന് ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇരകളായ യുവതികളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലീനയെ കൊച്ചിയിൽ നിന്നും സിന്ധുവിനെ മുംബൈയിൽനിന്നും പിടികൂടിയത്.

മോഹന വാഗ്ദാനങ്ങൾ നൽകി കെണിയിൽ വീഴ്ത്തിയാണ് ഇവർ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബായിലെത്തിക്കുന്ന യുവതികളെ രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കും. തുടർന്ന് മയക്കുമരുന്ന് ബലമായി നൽകി അബോധാവസ്ഥയിലാക്കി കാഴ്ചവെയ്ക്കുന്നതായിരുന്നു രീതി. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതികൾക്ക് പിന്നിൽ വൻ സംഘമുണ്ടെന്നും വിശദമായ അന്വേഷണത്തിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു.




