കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം; പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് കടന്നു
.
കേരളം ചുട്ടുപൊള്ളുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. മലമ്പുഴ ഡാം പരിസരത്താണ് കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ മലമ്പുഴയിലെ വിനോദ സഞ്ചാരകളുടെ വരവും കുറഞ്ഞു. ചൂട് വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അസഹനീയമായ ചൂടാണ് പകൽ സമയങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ ചെറു കുളങ്ങളിൽ വളർത്തുന്ന മത്സ്യങ്ങൾ ചന്തു പൊങ്ങി. മറുവക്കാട് സുമതി മുരളീധരൻ്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.

മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങൾ ചത്തതോടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു. സമാനമായ മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ച സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് പ്രതിരോധ മാർഗങ്ങളൊരുക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. മലമ്പുഴ, പോത്തുണ്ടി എന്നീ ഡാമുകളിൽനിന്ന് കുടിവെള്ള ആവശ്യത്തിനായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. റിസർവോയർ ഭാഗങ്ങളിൽ നിലംകണ്ടു. കാട്ടിൽ നിന്നുള്ള നീരുറവകളും നിലച്ച അവസ്ഥയിലാണ്. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പകൽ 11 മുതൽ 3 വരെ ചൂട് നേരിട്ട് ഏൽക്കരുത്.




