ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ
.
ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് തന്റെ പ്രിയപ്പെട്ട ശ്രീക്കുട്ടിയുടെ കൈ പിടിച്ച് വരന് നൽകിയത് വൈദികൻ റോയി മാത്യു വടക്കേൽ. ചെറുപ്പം മുതൽ തൻ്റെ തണലിൽ വളർന്ന പെൺകുട്ടിയുടെ വിവാഹത്തിനാണ് വൈദികൻ വിവാഹവേദിയിൽ വച്ച് വധുവിൻ്റെ കൈ പിടിച്ച് വരനെ ഏല്പിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ ബെത്ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് വധുവായ പാർവതി എത്തുന്നത്. അന്ന് മുതൽ പിതാവിൻ്റെ സ്ഥാനത്തായിരുന്നു അവൾക്ക് ഫാദർ റോയി മാത്യു വടക്കേൽ.

ശ്രീക്കുട്ടി എന്നായിരുന്നു അവളെ ഫാദർ റോയി വിളിച്ചിരുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയായ ഫാദർ റോയി മാത്യു വടക്കേലാണ് ലോകത്തിനാകെ മാതൃകയായി മാറിയ ആ വൈദികൻ. വിവാഹ പ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെയും കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് വണ്ടൻപതാൽ സെൻ്റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ വെച്ച് കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് കാർമികനടക്കമുണ്ടായിരുന്നു.

പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏല്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാദർ റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.




