KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണമോഷണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) നടപടികളിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

.

ശബരിമല സ്വർണമോഷണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) നടപടികളിൽ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം മികച്ച രീതിയിൽ നടക്കണമെന്ന ലക്ഷ്യം മാത്രമേ കോടതിക്കുള്ളൂ എന്നും, പൊതുബോധം കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

 

ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, ഹിന്ദു ഐക്യവേദി അടക്കം ആറു പേരാണ് സിബിഐ (CBI) അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിലവിലെ എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നുണ്ടെന്നു ആയിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ നിലവിലെ അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും അത് തൃപ്തികരമാണെന്നും കോടതി വിലയിരുത്തി.

Advertisements

 

 

സമീപകാലത്ത് ഏതെങ്കിലും കേസിൽ പ്രതികളെ സിബിഐ പിടികൂടിയ അഞ്ച് കേസുകളെങ്കിലും ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകുന്നത് കൊണ്ടാണ് അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും വൈകുന്നത്. യഥാർത്ഥ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണം. പരിശോധന ഉന്നത നിലവാരമുള്ള ലാബുകളിലാണ് നടക്കുന്നത്. അന്വേഷണം നന്നായി നടക്കണം എന്ന് മാത്രമേ കോടതിക്കുള്ളൂ. പൊതുബോധം എന്താണെന്ന് കോടതിയെ ബാധിക്കുന്ന കാര്യമല്ല, ബെഞ്ച് വ്യക്തമാക്കി.

 

വിഎസ്എസ്സിയിൽ (VSSC) നിന്നുള്ള പരിശോധന അപര്യാപ്തമായതിനാൽ, സാമ്പിളുകൾ ബാബ അറ്റോമിക് റിസേർച്ച് സെൻ്റർ (BARC) ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നിലവാരമുള്ള രണ്ട് ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്. കോടതിയുടെ അനുമതിയോടെയാണ് ഇത്. പരിശോധനാ ഫലങ്ങൾ ഉടൻ ലഭിക്കുമെന്ന് എസ്ഐടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി ഹർജി കോടതി മാറ്റി വെച്ചു.

Share news