വികസന തുരങ്കം; വയനാട് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം നിർവഹിച്ച് മുഖ്യമന്ത്രി
.
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം നിർവഹിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ 12.09ന് ആണ് മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചത്. ആനക്കാംപൊയിൽ- കളളാടി – മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവെയ്‌പ്പായ പാറ തുരക്കൽ ഇന്ന് തുടങ്ങും. മറിപ്പുഴ പദ്ധതി പ്രദേശത്താണ് മുഖ്യമന്ത്രി സ്വിച്ച് ഓൺ നിർവഹിച്ചത്.

ജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല. മുത്തപ്പൻ പുഴ സെൻ്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ മുറ്റത്ത് വീഡിയോ വാളിൽ തത്സമയം പരിപാടി സംപ്രേഷണം ചെയ്തിരുന്നു. മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യം പാറ തുരക്കുന്നത്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാവും പ്രവൃത്തി.

വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതൽ നീക്കാനുള്ളതിനാൽ അവിടെ പാറ തുരക്കൽ പിന്നീടായിരിക്കും. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോ മീറ്റർ വരുന്ന തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതികളിൽ ഒന്നാണ്. കിഫ്ബിയിൽ 2134.5 കോടി രൂപ ചെലവിലാണ് സ്വപ്നപാതയുടെ നിർമ്മാണം പൂർത്തിയാകുക.




