നിർണായക വിവരങ്ങൾ ലഭിച്ചു; ജാമ്യം റദ്ദായാൽ മാങ്കൂട്ടത്തിൽ വീണ്ടും അകത്താകും
.
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പൊലീസ്. അതിജീവിതയുടെ ഫോണിലേക്ക് വന്ന കോളിന്റെ ഉറവിടം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കോൾ വിവരങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

ജാമ്യ വ്യവസ്ഥയുടെ ഇത്തരം ലംഘനങ്ങളെ കോടതികൾ ഗൗരവത്തോടെയാണ് കാണുന്നത്. കേസ് പരിഗണിക്കുമ്പോൾ ഫോൺ കോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നോ സാങ്കേതിക തകരാറാണെന്നോ പറയാനാണ് പ്രതിഭാഗം ശ്രമിക്കുക. എന്നാൽ രഹസ്യമൊഴി നൽകിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് മാങ്കൂട്ടത്തിൽ അതിജീവിതയെ ബന്ധപ്പെട്ടത്. ആ കോള്‍ വന്നത് തന്നില്‍ കടുത്ത മാനസിക സംഘര്‍ഷവും ഭയവുമുണ്ടാക്കിയെന്നും അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു.

ജാമ്യം റദ്ദാക്കപ്പെട്ടാൽ രാഹുലിന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും. അന്വേഷണം കൂടുതൽ സുതാര്യമാക്കാനും ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും ഇത് പൊലീസിന് അവസരമൊരുക്കും. പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചാണ് മൂന്ന് ബാലാത്സംഗ കേസുകളിലും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റ് രണ്ട് കേസുകളിലും പരാതിക്കാരെ സ്വാധീനിക്കാൻ രാഹുൽ ശ്രമം നടത്തിയോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മാർച്ച് ആറിനാണ് വാദം കേൾക്കുന്നത്. മജിസ്ട്രേറ്റ് ടാനിയ മറിയം ജോസാണ് ഹർജി പരിഗണിച്ചത്. നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ അതിജീവിതയെ വാട്സ് ആപ്പ് കോൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് പരാതി. അതിജീവിതയെ ഫോണിലോ നേരിട്ടോ വിളിച്ച് സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നു.
ഈ മാസം 16 നാണ് അതീജിവിത രഹസ്യമൊഴി നല്‍കിയത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ കോള്‍ എടുത്തിരുന്നില്ല. അതിജീവിതയുടെ പരാതിക്കൊപ്പം ഫോണ്‍ വിളിയുടെ വിവരങ്ങളും കോടതിയില്‍ ഹാജരാക്കി.



