ഭിന്നശേഷി സൗഹൃദ കേരളം; എല്ലാ ജില്ലകളിലും മോഡൽ ഓട്ടിസം കോംപ്ലക്സുകൾ: മന്ത്രി വി ശിവൻകുട്ടി
.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെ ‘മോഡൽ ഓട്ടിസം കോംപ്ലക്സുകൾ നിർമ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഓട്ടിസം സ്പെക്ട്രം ഡിസോഡർ ബാധിച്ച കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ജില്ലയിലും ഏകദേശം 2.70 കോടി രൂപ ചെലവഴിച്ചാണ് ഈ കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.

കുട്ടികളുടെ വ്യക്തിഗത പഠനത്തിന് പുറമെ വിവിധ തെറാപ്പികൾക്കും ഇവിടെ മുൻഗണന നൽകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാരിയർ ഫ്രീ പ്രവേശനം, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി മുറികൾ, വിദഗ്ധ കൗൺസലിംഗ് സെന്ററുകൾ, രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകാനുള്ള പ്രത്യേക സംവിധാനം എന്നീ സൗകര്യങ്ങളുമൊരുക്കും.

ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാകുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഭിന്നശേഷി സൗഹൃദ നയങ്ങളുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത്.



